Tuesday, February 1, 2011

ഫെബ്രുവരി ഒന്ന്.. നിന്നെ ഞാൻ വെറുക്കുന്നു.

ഇന്ന്...ഫെബ്രുവരി 1. ഒരിക്കലും ഓര്‍ക്കാതിരിക്കണമേ ഈ ദിവസം എന്നായിരുന്നു പ്രാര്‍ത്ഥന. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും എനിക്കതിന് കഴിഞ്ഞില്ല. എനിക്കത് കഴിയുകയുമില്ല. ഓര്‍മ്മകള്‍ ഒരു കിനാവള്ളിയായി പ്രാണനെത്തന്നെ ചുറ്റി മുറുക്കുന്നു. സിരകളിലൊരു വൈദ്യുത സ്ഫുലിംഗം പോലെ വിറകൊള്ളുന്ന തപ്‌തസ്മൃതികള്.

സന്തോഷങ്ങളേക്കാള്‍ ഏറെ നഷ്‌ടപ്പെടലിന്റെ വേദനകളായിരുന്നു ജീവിതത്തിന്റെ തുലാസില്‍ എന്നും കൂടുതല്‍.
മറക്കാൻ ശ്രമിച്ചിട്ടുണ്ട് പലതവണ. എങ്കിലും അവനായിരുന്നു ജീവിതത്തിന്റെ ആശ്രയം വർഷങ്ങളോളം.
എന്റെ ശരീരം മാത്രം മതിയായിരുന്നു അവനെങ്കിലും അവൻ തന്ന സാമീപ്യം, കരുതൽ അതാണെന്നെ പിടിച്ചു നിൽക്കാൻ പ്രാപ്തയാക്കിയത്. അവനെ പിരിഞ്ഞ് ഇന്നേയ്ക് എത്ര ദിവസം? അറിയില്ല.
ഫെബ്രുവരി ഒന്ന്.. നിന്നെ ഞാൻ വെറുക്കുന്നു.

Sunday, January 30, 2011

ബ്ലോഗ്-ബസ്

ഏറെ നാളുകള്‍ക്ക് ശേഷമാണ് ഓണ്‍ലൈനില്‍. ഇത് ഗൂഗിള്‍ ബസിലേക്ക് ഈ ബ്ലോഗിനെ കണക്റ്റ് ചെയ്യിക്കാനുള്ള ഒരു ശ്രമം.

Tuesday, May 1, 2007

മഴകഴിയുമ്പോള്‍

മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന നടുമുറ്റത്തേക്ക് അവള്‍ കാലുകള്‍ ഇറക്കിവച്ചു. ആദ്യത്തെ തുള്ളി കാലില്‍ തട്ടിയപ്പോള്‍ കുളിരുവീണത് അവളുടെ മനസിലാണ്. സ്വയം പറഞ്ഞു, എല്ലാം പെയ്തൊഴിയട്ടെ, തണുക്കട്ടെ!
അവള്‍ കാലിലേക്ക് നോക്കി നഖങ്ങളിലെ ചോക്കളെറ്റ് നിറത്തിലുള്ള നെയില്‍ പോളീഷ് മങ്ങിയിരിക്കുന്നു. പുതിയ നിറം കൊടുക്കണം, ജീവിതത്തിനു മുഴുവന്‍.
തനിക്കിപ്പോള്‍ വേണ്ടത് ഒരു ആശ്രയം ആണ്. ഇനി ഒരു ചതിക്കുഴിയെ സ്വപ്നം കാണാന്‍ വയ്യ. അവളോര്‍ത്തു ഈ മഴ കഴിയുമ്പോള്‍ അവനെത്തിയെങ്കില്‍. അപരിചിതമായ ഈ മുഖം നോക്കി അവന്‍ ചിരിച്ചെങ്കില്‍. തെറ്റിദ്ധാരണകളുടെ ജാലകതിരശ്ശീല നീക്കി "പ്രിയാ.." എന്നു ആര്‍ദ്രമായി വിളിച്ചെങ്കില്‍. ഒരു ആണിന്റെ അവകാശത്തോടെ അവന്‍ എന്നെ ചേര്‍ത്തുപിടിച്ചെങ്കില്‍.

കാല്‍ വിരലില്‍ ഇരുണ്ട ബ്രൌണ്‍ നിറത്തിലെ നെയില്‍ പോളീഷ് ഇടുമ്പോള്‍ അവള്‍ അറിയാതെ അവളുടെ കണ്ണുകള്‍ ജാലകത്തിലേക്ക് പോയി. കുറച്ചുനേരം അവിടെ നോക്കിയിരുന്നു. നെയില്‍ പോളീഷിന്റെ രൂക്ഷഗന്ധം അവളെ ഉണര്‍ത്തി.

ഇളം നീല നിറത്തില്‍ ചെറിയ വരകളുള്ള താളില്‍ അവള്‍ എഴുതി.
"ഞാന്‍ വരുകയാണ്, നിന്റെ ചുമലുകള്‍ തേടി. നിന്റെ ചൂരുതേടി. എനിക്കൊന്നുംവേണ്ട, വെറുതെ നിന്നെ ചാരി ഇരുന്നാല്‍ മതി. നീ വലിച്ചൂതുന്ന സിഗരറ്റിന്റെ മണം പിടിച്ച് നിന്റെ ചുമലും ചാരി ഇരിക്കണം. നിന്റെ ജീവിതത്തില്‍ നിന്നും ഒന്നും എനിക്ക് പിടിച്ചെടുക്കണ്ട. നീ തരുന്നവാക്കുകള്‍ തന്നെ എനിക്കു ധാരാളമാണ്. എന്നെ ഒന്നു തൊടുമോ?..."
പിന്നെ അവള്‍ക്കൊന്നും എഴുതാനായില്ല.
അവള്‍ സ്വയം ചോദിച്ചു, ഞാന്‍ ഇവിടെ വഴി തിരിയുകയാണോ?
ഒരു ആണില്ലാതെ പെണ്ണിനു ജീവിക്കാനാവില്ല എന്നാണോ?
പ്രണയം ഒരു അനിവാര്യതയാണോ?
എന്തേ എനിക്കു മാത്രമിങ്ങനെ?
അവള്‍ പിന്നെയും ഓരോന്നു ചിന്തിച്ചുകൂട്ടി. ചിന്തകളില്‍ അവളുടെ കണ്ണുകള്‍ മങ്ങി. കാഴ്ച മരവിച്ചു. ആ മരവിപ്പിന്റെ ഉള്ളിലൂടെ അങ്ങു ദൂരെ പാടം മുറിച്ചു കടന്നു വരുന്ന അവനെ അവള്‍ കണ്ടു.

Tuesday, April 24, 2007

എല്ലാവരോടും മാപ്പപേക്ഷിക്കുന്നു.

പ്രിയപെട്ടവരെ,

ബൂലോകത്തില്‍ ഒരു പിടി മണ്ണ് സ്വന്തമാക്കി, എന്റെ അനുഭവങ്ങള്‍
നിങ്ങളുമായി പങ്കുവ്വെക്കാന്‍ തുടങ്ങിയ്യപ്പോള്‍, എനിക്ക് ലഭിച്ച
പ്രതികരണങ്ങള്‍, ആശ്വാസ വചനങ്ങള്‍ എല്ലാം എന്നെ ഒരു പാട്
സന്തോഷിപ്പിച്ചു. ലോകത്തിന്റെ ഇതരകോണുകളിലായി എന്നെ അറിയുന്നവര്‍,
അല്ലെങ്കില്‍ എന്റെ വിഷമം മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ഉണ്ടെന്ന് ഞാന്‍
ഊറ്റം കൊണ്ട്. എന്റെ തെറ്റ്. എല്ലാം എന്റെ തെറ്റ്.



ഈ ബ്ലോഗ് സമൂഹത്തില്‍ മനസ്സ് മുഴുവനായും തുറക്കരുതെന്ന് ഞാന്‍
മനസ്സിലാക്കാന്‍ വൈകിപോയി. എല്ലാവരോടും മാപ്പപേക്ഷിക്കുന്നു.

വായനക്കാര്‍ക്കിഷടപെടാതെ പോയ എന്റെ അവസാന പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു.

നിങ്ങളില്‍ ഒരുവളായി, ഈ ബൂലോകത്തിന്റെ കോണില്‍ ഞാനും ഇരുന്നുകൊള്ളട്ടെ?

വെറുക്കരുത്.

സസ്നേഹം
പ്രിയങ്ക

Sunday, April 15, 2007

അസ്തമയ സൂര്യന്‍

ഗ്ലാഡിസാണ് പറഞ്ഞത്‌, നിനക്ക്‌ ഒരു കോള്‍ ഉണ്ടായിരുന്നു എന്ന്. എനിക്ക്‌ കോള്‍, അതും ഓഫീസ്‌ നമ്പറില്‍, എന്നെ അറിയുന്ന ആളാണെങ്കില്‍ മൊബൈല്‍ നമ്പറില്‍ വിളിക്കാത്തതെന്ത്? ഞാന്‍ അറിയാത്ത ആള്‍ ആണെങ്കില്‍ ഓഫീസ്‌ നമ്പര്‍ എങ്ങനെ കണ്ടുപിടിച്ചു. ഒഫീഷ്യല്‍ അല്ല, പേഴ്സണല്‍ കോള്‍ ആയിരുന്നത്രേ! ആരാണാവോ.

ഇന്ന് തീര്‍ക്കേണ്ട സ്കെച്ചുകളുടെ ഫൈനല്‍ ചെക്കിങ്ങില്‍ ആയിരുന്നു ഞാന്‍. അപ്പോഴാണു ഗ്ലാഡിസ്‌ പിന്നേയും വന്നത്‌.ആരോ റിസപ്ഷനില്‍ എന്നെ കാത്തിരിക്കുന്നത്രേ. എനിക്ക്‌ ജിജ്ഞാസയേക്കാള്‍ പരിഭ്രമമാണ് തോന്നിയത്‌. എന്താണെന്നറിയില്ല, വെറുതേ ഒരു പരിഭ്രമം. പെട്ടെന്ന് ഞാന്‍ വിയര്‍ത്തു.

പത്ത്‌ മിനുട്ട്‌ കഴിഞ്ഞാണു ഞാന്‍ റിസപ്ഷനിലേക്ക്‌ ചെന്നത്‌. അവിടെ ആരുമില്ല. ഗ്ലാഡിസ്‌ ആരോടോ ഫോണില്‍ സംസാരിക്കുന്നു. എവിടെ എന്ന് ഞാന്‍ ആംഗ്യത്തില്‍ ചോദിച്ചു. അവള്‍ പുറത്തേക്ക്‌ കൈചൂണ്ടി. അതിനു ശേഷം ഒരു
കൈകൊണ്ട്‌ മൗത്‌ പീസ്‌ അടച്ചുപിടിച്ച്‌ അവള്‍ പറഞ്ഞു,
'ഇത്ര നേരം ഇവിടെ ഇരുന്നു'
ഞാന്‍ പതുക്കെ പുറത്തേക്കിറങ്ങി.

'പ്രിയാ, താന്‍ വല്ലാതെ ക്ഷീണിച്ചല്ലോ'

നിഖിലിനെ കണ്ട ഷോക്കില്‍ തരിച്ച് നിന്നു പോയ എന്നെ അവന്റെ കനമുള്ള ശബ്ദം തിരിച്ച്‌ ഭൂമിയിലേക്ക്‌ കൊണ്ട്‌ വന്നു. ദൈവമേ.. ഇവന്‍ എന്തിനിവിടെ വന്നു? വീണ്ടും എന്നെ പരീക്ഷിക്കാനോ.

'ഉം, എന്താണിനിയും നിഖിലിന് വേണ്ടത്?'

ഒരു ഭാവവ്യത്യാസവും ഇല്ല അവന്റെ മുഖത്ത്‌. ഒരു വിജയീഭാവം,എപ്പോഴുമുള്ളത്‌ പോലെ. ഒരു കാലത്ത്‌ അത്‌ തന്നെയല്ലേ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്‌. ആദ്യ പ്രണയം, ഈ ഭാവം തന്നെ അതിനു കാരണം.

'വെറുതേ. നീ ഇവിടെ വര്‍ക്ക്‌ ചെയ്യുന്നു എന്ന് വിജി പറഞ്ഞു‌. മൊബെയില്‍ നമ്പര്‍ തരാന്‍ അവള്‍ തയ്യാറായില്ല, അറിയില്ല എന്നാണ് പറഞ്ഞത്‌.'

യൂണിഫോമില്‍ നിന്ന് നിറങ്ങളുടെ ലോകത്തേക്ക്‌ വന്നതിനു ശേഷമുള്ള ആദ്യ അഴ്ച തന്നെ നിഖിലിനെ കണ്ടിരുന്നു.കലാലയത്തിലെ പുതിയ കൂട്ടുകാര്‍ക്ക്‌ സ്വീകരണം എന്ന ഒരു ബാനറും തൂക്കി അവരുടെ ഒരു പ്രകടനം, എല്ലാ ക്ലാസിലും കയറിയിറങ്ങി. പിന്നേയും കണ്ടു പലപ്പോഴും. കാന്റീനില്‍, ഇടനാഴികളില്‍, ബസ്‌സ്റ്റോപ്പില്‍, ലൈബ്രറിയില്‍. പിന്നെ ഒരു ദിവസം എന്നോട്‌ അവന്‍ പറഞ്ഞു: പ്രിയ, എനിക്ക്‌ നിന്നെ ഇഷ്ടമാണ്.
എന്റെ പേര് അവന്‍ വേറെ ആരോടോ ചോദിച്ച്‌ മനസ്സിലാക്കിയതായിരിക്കണം. ഞാന്‍ ചിരിച്ചു.
‘പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ എന്താ കാരണം? ഇന്ന് നല്ല ചൂടുള്ള ദിവസമാണ്, അതുകൊണ്ടായിരിക്കും അല്ലേ?‘ എന്ന എന്റെ പരിഹാസ മറുപടി അവന്റെ ഭാവത്തിനു തെല്ലുപോലും മാറ്റം ഉണ്ടാക്കിയില്ല.
‘അതെ,ചൂടാണ്. തന്നെ കണ്ടപ്പോള്‍ മുതല്‍.‘
ഇങ്ങനെ പറഞ്ഞ്‌ അവനും ചിരിച്ചു. പിന്നെ തിരിഞ്ഞു നടന്നു.

'പ്രത്യേകിച്ച്‌ കാര്യം ഒന്നുമില്ലെങ്കില്‍ ഞാന്‍ പോകട്ടെ, എനിക്ക്‌ തിരക്കുണ്ട്‌.'

'ഇല്ല പ്രിയാ, ഞാന്‍ വെറുതേ വന്നതാണ്, വെറുതേ ഒന്നു കാണാന്‍.'

വെറുതേ കാണാനോ.എന്റെ കൈയില്‍ ഒന്നുമില്ലല്ലോ നിനക്കിനി കാഴ്ചവയ്ക്കാന്‍. എല്ലാം നീ തന്നെയല്ലേ കവര്‍ന്നത്? എന്റെ സ്വപ്നങ്ങളും,നിശ്വാസങ്ങളും എല്ലാം ,എല്ലാം...

'മിസ്സിസ്‌ ഇവിടെയുണ്ടോ,അതോ പുറത്താണോ'

ഇല്ല, അവന്റെ ഭാവം മാറുന്നില്ല. ഒരുവിധപ്പെട്ടവനൊക്കെ തകര്‍ന്നുപോകേണ്ടതാണ് ഈ ചോദ്യത്തില്‍.സ്വന്തം ഭാര്യ വേറൊരാളുടെ ഒപ്പം പോയ വാര്‍ത്ത അവന്‍ അവളുടെ വിദേശ ജോലിക്കഥയിലൂടെ സമര്‍ഥമായി മറച്ചു വച്ചു. എന്നിട്ടും അത്‌ എങ്ങനെയോ പുറത്തറിഞ്ഞു. അത്‌ കൊണ്ട്‌ അവനെ തളര്‍ത്താന്‍ ഞാന്‍ മനപ്പൂര്‍വം തന്നെയാണു ആ ചോദ്യം ചോദിച്ചത്‌.

പ്രിയാ, നിനക്ക്‌ ഒരു കുടുംബം പുലര്‍ത്താന്‍ പറ്റില്ല. നിനക്ക്‌ വിശ്വസ്ത ആയിരിക്കാന്‍ പറ്റില്ല. ആകാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാന്‍വിളിച്ചപ്പോള്‍ തന്നെ നീ എന്റെ മുറിയിലേക്ക്‌ ഓടി വരില്ലായിരുന്നു എന്നാണ് അവന്‍ അവസാനമായി എന്നോട്‌ പറഞ്ഞത്‌. എന്നെ കൊത്തിവലിച്ച്‌, ചുടുചോര ഇറ്റിച്ച്‌, മാംസം ചിതറിച്ച്‌ അണപ്പ്‌ മാറുന്നതിനുമുന്‍പേ തന്നെ അവനിത്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ ഉത്തരം ഉണ്ടായിരുന്നില്ല. വെറുതേ അവന്റെ
മുഖത്തേക്ക്‌ തന്നെ നോക്കി ഞാന്‍ കിടന്നു.

'നിഖില്‍,പോകൂ,എന്നെ കാണാന്‍ ഇനി വരരുത്‌. എന്റെ കൈയില്‍ നിനക്ക്‌ തരാന്‍ ഇനി ഒന്നുമില്ല.‘

തിരിച്ച്‌ ഞാന്‍ നടന്നു. വെറുതേ തിരിഞ്ഞ്‌ നോക്കിയപ്പോഴും അവന്റെ മുഖത്തെ ആ ഭാവം മായുന്നില്ല.എനിക്ക്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ലാ എന്ന ഭാവം.

ദൈവമേ, വീണ്ടും നീ..

Saturday, April 14, 2007

യാത്രകള്‍

വല്ലാതെ തണുക്കുന്നു.
ധരിച്ചിരിക്കുന്ന കമ്പിളി വസ്ത്രങ്ങള്‍ക്ക്‌ തണുപ്പിനെ പ്രതിരോധിക്കാന്‍ ആകുന്നില്ല.

അവന്‍ ഉറങ്ങി എന്നു തോന്നുന്നു.
എന്റെ തണുപ്പകറ്റാന്‍ അവന്‍ പകര്‍ന്ന ചൂടിനുപോലും കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ചിരിവന്നു.
ജീവിതം തന്നെ തണുത്ത്‌ പോയതുകൊണ്ടായിരിക്കാം ചിലപ്പോള്‍.
നിന്റെ കൈകള്‍ക്ക്‌ നല്ല തണുപ്പ്‌ എന്നു ആദ്യം പറഞ്ഞത്‌ ആരാണു.
ഓര്‍ക്കുന്നു,ഹോസ്റ്റലിലെ റൂം മേറ്റ്‌ ആനി.
നീ ഒരു ഐസ്ബര്‍ഗിനെ ഓര്‍മിപ്പിക്കുന്നു എന്നു പറഞ്ഞ്‌ അവള്‍ ഉറക്കെ ചിരിച്ചു.

മൂന്നാര്‍.
ഇന്ന് രാവിലെയാണു ഈ മല കയറി വന്നത്‌.
വൈകീട്ട്‌ തിരിച്ചിറങ്ങാം എന്ന് പ്ലാന്‍ ചെയ്തിരുന്നു.
പക്ഷേ പോയില്ല.
നാളെ തിരിച്ച്‌ പോയാല്‍ പോരേ എന്ന് അവന്‍ തന്നെയാണു ചോദിച്ചത്‌.
ഞാന്‍ ഉള്ളില്‍ ചിരിച്ചു.
അങ്ങനെ അവന്‍ ചോദിക്കുമെന്ന് നേരത്തെ തന്നെ ഞാന്‍ ഊഹിച്ചിരുന്നല്ലോ.
ഇതിനുമുന്‍പ്‌ രണ്ട്‌ പ്രാവശ്യം വന്നിട്ടുണ്ട്‌ ഈ മലമുകളില്‍.
ആദ്യം വന്നത്‌ സ്കൂളില്‍ നിന്ന്.
കര്‍ത്താവിന്റെ മണവാട്ടിമാരുടെ ഒപ്പം.
അവര്‍ കാണിച്ചു തന്ന കാഴ്ചകള്‍ കണ്ട്‌,സ്വന്തമായി ഒന്നും തേടിപ്പിടിച്ച്‌ കാണാന്‍ അനുവാദമില്ലാതെ,കൂട്ടിലിട്ട പക്ഷികളെ പോലെ കുറച്ച്‌ യൂണിഫോം കുരുന്നുകള്‍.
രണ്ടാമത്‌ വന്നത്‌,ഒരു ആഘോഷം തന്നെ ആയിരുന്നു.
കൈകള്‍ കോര്‍ത്ത്‌,ഹൃദയം പങ്കുവച്ച്‌ ഞങ്ങള്‍ ഈ തണുപ്പിലൂടെ ഒഴുകി നടന്നു.
മരണം വരെ ഇങ്ങനെ നടക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വെറുതേ കൊതിച്ചു.
എന്നിലെ ഐസ്‌ ബര്‍ഗ്ഗ്‌ ഉരുകി തുടങ്ങുകയായിരുന്നു.

പക്ഷേ,
ദൈവത്തിനു വരെ നിന്നോട്‌ അസൂയ തോന്നിക്കാണും എന്നാണു പ്രീതി എഴുതിയത്‌.
ദൈവമല്ല്ലാ കുറ്റക്കാരന്‍ എന്ന് എനിക്ക്‌ തീര്‍ച്ചയായിരുന്നു.
എന്നില്‍ നിന്ന് താല്‍ക്കാലികമായി അകന്നെങ്കിലും,അവന്‍ എന്റടുത്തേക്ക്‌ തന്നെ തിരിച്ച്‌ വരും എന്ന് എന്റെ ഉള്ളില്‍ ഇരുന്ന് ആരോ പറയുന്നുണ്ടായിരുന്നു.
തര്‍ക്കങ്ങളും വാദങ്ങളും ഇഴകീറി പരിശോധിച്ച്‌,ന്യായങ്ങള്‍ ചികഞ്ഞിട്ട്‌,ഞാന്‍ ജയിച്ചപ്പോള്‍,തോറ്റതും ഞാന്‍ തന്നെ ആയിരുന്നു.

അവന്‍ ഉണര്‍ന്നോ,ഇല്ല ഉണര്‍ന്നിട്ടില്ല.
ആലസ്യത്തിലാണു.ഉറങ്ങട്ടെ.

ഒരാളെ ജയിക്കാന്‍ മറ്റൊരാളെ കൂട്ടുപിടിക്കാന്‍ തോന്നിയത്‌ എപ്പോഴാണു.
ഒരിക്കലും ശാശ്വതം ആകില്ലാ എന്ന് അറിഞ്ഞ്‌ കൊണ്ട്‌ തന്നെ ഈ ബന്ധം തുടങ്ങാന്‍ മുന്‍ കൈ എടുത്തത്‌,അവന്‍ ഉണര്‍ന്നെഴുന്നേറ്റ്‌,എന്താ ഉറക്കം വരുന്നില്ലേ എന്ന് ചോദിച്ചു കൊണ്ട്‌ ചേര്‍ത്ത്‌ പിടിച്ചാലും ഒരു വികാരവും തോന്നാതെ വെറുതേ ചേര്‍ന്ന് നില്‍ക്കാന്‍ മാത്രമേ എനിക്കാവൂ എന്ന് അറിഞ്ഞുകൊണ്ട്‌ തന്നെ ഈ വഴി തിരഞ്ഞെടുത്തത്‌ എന്തിനാണു.
നൈമിഷിക സുഖത്തിനോ,അത്‌ മാത്രമായിരുന്നോ എന്റെ ലക്ഷ്യം.
എവിടെയാണു എനിക്ക്‌ തെറ്റുപറ്റിയത്‌.

Thursday, April 12, 2007

ഈ സ്നേഹ വിഹായസ്സില്‍ ഇനി ഞാനും

എനിക്ക്‌ നഷ്ടമായ എന്റെ ഭൂതകാലം തേടി,
നഷ്ടപ്പെട്ട സ്നേഹം തേടി,
എന്റെ സ്വപ്നങ്ങള്‍ എല്ലാം ഇരുട്ടിലാക്കി മറഞ്ഞ സൂര്യനെ തേടി,
ആകാശത്തില്‍ എനിക്കുമാത്രമായി ജ്വലിക്കുന്ന എന്റെ നക്ഷത്രത്തെ തേടി,
ഞാനും ഇനി നിങ്ങളില്‍ ഒരാളായി,
ഈ സ്നേഹ പ്രപഞ്ചത്തില്‍ നിങ്ങളോടൊപ്പംഅതിരുകളില്ലാത്ത സൗഹൃദംതേടി,
അതിരുകളില്ലാത്ത സ്നേഹം തേടി.